ലോകത്ത് അച്ചടിയെ വിപ്ലവകരമാക്കിയ ജര്‍മന്‍ പ്രിന്ററാണ് ജോഹന്ന്‌സ് ജെന്‍സ്ഫ് ലൈഷ് ലേഡന്‍ സം ഗുട്ടെന്‍ബെര്‍ഗ് (1398-1468) ജംഗമാച്ചുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള അച്ചടി കണ്ടുപിടിച്ചത് ഗുട്ടന്‍ബെര്‍ഗാണ്. ലോകത്തെ മാറ്റിമറിച്ച കണ്ടെത്തലായിരുന്നു ഇത്. ചൈനക്കാര്‍ മരഅച്ചുകള്‍കൊണ്ട് അച്ചടി നടത്തിയിരുന്നുവെങ്കിലും ഗുട്ടെന്‍ബെര്‍ഗിന്റെ സങ്കേതത്തിലൂടെയാണ് അച്ചടി ലോകവ്യാപകമായത്. കൊല്ലന്‍, സ്വര്‍ണ്ണപ്പണിക്കാരന്‍, പ്രിന്റര്‍, പ്രസാധകന്‍ എന്നീ നിലകളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
യൂറോപ്പില്‍ അച്ചടി കൊണ്ടുവന്നത് അദ്ദേഹമാണ്. ഇത് പ്രിന്റിംഗ് വിപ്ലവത്തിന് വഴിതെളിച്ചു. നവോദ്ധാരണത്തിനും, പ്രൊട്ടസ്റ്റന്റ് നവീകരണത്തിനും, ജ്ഞാനോദയകാലത്തിനും, ശാസ്ത്രീയ വിപ്ലവത്തിനും ഈ കണ്ടുപിടുത്തം വഴിവച്ചു. അറിവിനെ ആസ്പദമാക്കിയുള്ള സമ്പദ് വ്യവസ്ഥയ്ക്കും അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തിനും അടിസ്ഥാനശിലയായത് അച്ചടിയാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് 'ദ ഹന്‍ഡ്രഡ്' എന്ന പേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978ല്‍ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിലെ എട്ടാം സ്ഥാനത്തുള്ളത് ഗുട്ടന്‍ബെര്‍ഗാണ്. മാറ്റി ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ അച്ചുകള്‍ ഒരുമിച്ച് ധാരാളമായി ഉണ്ടാക്കുക; എണ്ണയില്‍ ലയിപ്പിച്ച മഷി ഉപയോഗിക്കുക; മരം കൊണ്ടുണ്ടാക്കിയ ചട്ടക്കൂടുകള്‍ അച്ചടിക്കായി ഉപയോഗിക്കുക എന്നിവയായിരുന്നു കണ്ടുപിടുത്തങ്ങള്‍. അച്ചിനായുള്ള പ്രത്യേക ലോഹക്കൂട്ടും കൈകൊണ്ടുപയോഗിക്കാവുന്ന മൂശയും ഉപയോഗിച്ചാണ് അച്ചുകള്‍ ഉണ്ടാക്കിയതെന്ന് കരുതുന്നു.
    യൂറോപ്പില്‍ ഗുട്ടന്‍ബര്‍ഗിന്റെ കണ്ടുപിടിത്തത്തിനു മുമ്പ് പുസ്തകങ്ങള്‍ കൈകൊണ്ട് എഴുതിയാണ് തയ്യാറാക്കിയിരുന്നത്. ചിലപ്പോള്‍ മരത്തില്‍ കൊത്തിയെടുക്കുന്ന അച്ചുപയോഗിച്ചു. യൂറോപ്പിലെ പുസ്തകപ്രസാധനരംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടുപിടുത്തമുണ്ടാക്കിയത്. ഈ സാങ്കേതികവിദ്യ യൂറോപ്പിലാകമാനം അതിവേഗം പടര്‍ന്നു. പിന്നീട് ഇത് ലോകമാസകലം വ്യാപിച്ചു. ജര്‍മ്മനിയിലെ മെയ്ന്‍സിലാണ് ഗുട്ടെന്‍ബെഗിന്റെ ജനനം. ആദ്യകാല ജീവിതത്തെക്കുറിച്ച് വ്യക്തമായ രേഖപ്പെടുത്തലുകളില്ല. ജോഹന്‍ ഫുസ്റ്റ് എന്നയാളുമായി പങ്കാളിത്ത വ്യവസ്ഥയിലാണ് ഗുട്ടെന്‍ബെര്‍ഗ് അച്ചടി ആരംഭിക്കുന്നത്. നിരന്തരമായ പരീക്ഷണങ്ങളിലൂടെ 1456ല്‍ ആദ്യത്തെ അച്ചടിച്ച ബൈബിള്‍ പുറത്തിറക്കി. ഓരോ പേജിലും രണ്ടു കോളങ്ങളിലായി 42 വരികള്‍ വീതം ലാറ്റിനില്‍ അച്ചടിച്ച ഈ ബൈബിള്‍ 'ഗുട്ടെന്‍ബെര്‍ഗ് ബൈബിള്‍' എന്നാണ് അറിയപ്പെടുന്നത്.