മയ്യഴി വിമോചനസമരനേതാവ്, കവി, പത്രപ്രവര്‍ത്തകന്‍. ജനനം ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20ന്. അച്ഛന്‍ മംഗലാട്ട് ചന്തു, അമ്മ കുഞ്ഞിപ്പുരയില്‍ മാധവി. മയ്യഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്‌കൂളില്‍ ഫ്രഞ്ച് മാധ്യമത്തില്‍ വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ സജീവമായി. 1942ല്‍ മയ്യഴിയിലെ മാതൃഭൂമി ലേഖകനായി പത്രപ്രവര്‍ത്തകജീവിതം ആരംഭിച്ചു. മയ്യഴി വിമോചനസമരത്തിന് നേതൃത്വം നല്‍കിയ മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയുടെ നേതാവ്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ചോമ്പാല്‍ റെയില്‍വേ സ്റ്റേഷന്‍ തീവച്ച കേസില്‍ പ്രതി ചേര്‍ത്ത് ഫ്രഞ്ച് പോലീസ് തടവിലാക്കി ബ്രിട്ടീഷ് പോലീസിന് കൈമാറി. ചോമ്പാലിലെ എം.എസ്.പി. ക്യാമ്പില്‍ കഠിനമായ മര്‍ദ്ദനത്തിന് ഇരയായി. ബ്രിട്ടീഷ് ആധിപത്യത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം മയ്യഴി വിമോചനസമരത്തിന്റെ നേതൃനിരയില്‍ ഐ.കെ. കുമാരന്‍, സി.ഇ. ഭരതന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. ഫ്രഞ്ച് ഭരണം തുടരണോ എന്ന കാര്യം നിശ്ചയിക്കാന്‍ ജനഹിതപരിശോധന നടത്തണം എന്ന ഫ്രഞ്ച് നിലപാടിനെതിരെ ആശയപ്രചരണം നടത്തി. വോട്ടര്‍ കാര്‍ഡ് നല്‍കുന്നതിലെ ക്രമക്കേടിനെതിരെ മയ്യഴി മെറിയില്‍ (മേയറുടെ ആപ്പീസ്) നടന്ന സത്യാഗ്രഹസമരത്തിനു നേരെ ഫ്രഞ്ച് അനുകൂലികള്‍ അതിക്രമം നടത്തുകയും ഐ.കെ.കുമാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന മയ്യഴി പിടിച്ചെടുക്കലിന് നേതൃത്വം നല്കി. മയ്യഴിയിലെ ഫ്രഞ്ച് സ്ഥാപനങ്ങളെല്ലാം കീഴടക്കി മുന്നേറിയ സമരഭടന്മാര്‍ക്കെതിരെ നിറതോക്കുകളുമായി വന്ന ഫ്രഞ്ച് പട്ടാളത്തിനു നേരെ ഇത് ഇന്തോചൈനയല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്, വെടിവയ്ക്കുന്നെങ്കില്‍ ആദ്യം ഈ മാറിലേക്ക് വെടിവയ്ക്കൂ എന്ന് വെല്ലുവിളിച്ചു. ഇതോടെ ഫ്രഞ്ച് പോലീസും സൈന്യവും കീഴടങ്ങി. ഫ്രഞ്ച് അഡ്മിസ്‌ട്രേറ്ററെ തടവിലാക്കി. മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലാത്ത ഈ സമരം 1948 ഒക്ടോബര്‍ 21ന് അവസാനിച്ചു.
സ്വതന്ത്രമാക്കപ്പെട്ട മയ്യഴിയുടെ ഭരണത്തിനായി രൂപീകരിച്ച ജനകീയ ഗവണ്‍മെന്റില്‍ അംഗമായിരുന്നു. ഫ്രഞ്ച് സൈന്യം വന്ന് മയ്യഴി തിരിച്ചുപിടിച്ചതോടെ മഹാജനസഭാനേതാക്കളോടൊപ്പം രാഷ്ട്രീയാഭയാര്‍ത്ഥിയായി മയ്യഴിക്കു പുറത്തു കടന്നു. വിപ്ലവക്കേസില്‍ ഫ്രഞ്ച് കോടതി ഇരുപതു വര്‍ഷം തടവും ആയിരം ഫ്രാങ്ക് പിഴയും വിധിച്ചു. ഫ്രഞ്ച് സര്‍ക്കാര്‍ എക്‌സ്ട്രാഡിഷന്‍ വാറന്റ് പുറപ്പെടുവിച്ചുവെങ്കിലും പിടികൊടുക്കാതെ ഫ്രഞ്ച് വിമോചനസമരത്തിന് നേതൃത്വം നല്കി.
    1954ല്‍ മയ്യഴി വിമോചിപ്പിക്കാനായി മാഹി പാലത്തിനരികില്‍ നിന്ന് പുറപ്പെട്ട വിമോചനമാര്‍ച്ചിലും പങ്കെടുത്തു. വിമോചനസമരകാലത്ത് ഫ്രഞ്ച്ഭരണാധികാരികളുമായി ഇന്ത്യന്‍ നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചകളില്‍ മഹാജനസഭയെ പ്രതിനിധീകരിച്ചും പരിഭാഷകനായും പങ്കാളിയായിരുന്നു.
മയ്യഴി സ്വതന്ത്രമായതിനു ശേഷം മുഴുസമയ പത്രപ്രവര്‍ത്തകനായി .കെ.പി. കേശവമേനോന്‍, കെ.കേളപ്പന്‍ എന്നിവരുടെ സഹപ്രവര്‍ത്തകനായി മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് എം.ആര്‍., ആര്‍.എം. എന്നീ പേരുകളില്‍ സാമൂഹികരാഷ്ട്രീയ ലേഖനങ്ങള്‍ മാതൃഭൂമിയില്‍ എഴുതി. 1981ല്‍ മാതൃഭൂമിയില്‍ നിന്ന് പിരിഞ്ഞു.

കൃതികള്‍

ഫ്രഞ്ച് കവിതകള്‍
ഫ്രഞ്ച് പ്രണയകവിതകള്‍
വിക്റ്റര്‍ ഹ്യൂഗോയുടെ കവിതകള്‍

പുരസ്‌കാരങ്ങള്‍

    വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
    അയ്യപ്പപണിക്കര്‍ പുരസ്‌കാരം
    എം.എന്‍.സത്യാര്‍ത്ഥി പുരസ്‌കാരം
    മയില്‍പ്പീലി പുരസ്‌കാരം