പ്രശസ്തനായ ഹാസ്യസാഹിത്യകാരനാണ് സഞ്ജയന്‍. സഞ്ജയന്‍ എന്നത് തൂലികാനാമമാണ്, യഥാര്‍ത്ഥനാമം മാണിക്കോത്ത് രാമുണ്ണിനായര്‍ (എം.ആര്‍. നായര്‍) എന്നാണ്. (ജനനം: 1903 ജൂണ്‍ 13-മരണം: 1943 സെപ്റ്റംബര്‍ 13). സഞ്ജയന്‍, പാറപ്പുറത്തു സഞ്ജയന്‍, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്. 1903 ജൂണ്‍ 13ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയന്‍ ജനിച്ചത്. പിതാവ് തലശ്ശേരി ബാസല്‍ മിഷന്‍ ഹൈ സ്‌കൂളില്‍ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യര്‍ എന്നത്. കവിയും ഫലിതമര്‍മ്മജ്ഞനും സംഭാഷണചതുരനുമായിരുന്നു കുഞ്ഞിരാമന്‍വൈദ്യര്‍. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളുംമാടാവ് വിട്ട് ഒതയോത്തേക്കു പോന്നു. വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. തലശ്ശേരി ബ്രാഞ്ച് സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
    1927ല്‍ ലിറ്ററേച്ചര്‍ ഓണേഴ്‌സ് ജയിച്ച സഞ്ജയന്‍ 1936ലാണ് പ്രശസ്തമായ 'സഞ്ജയന്‍' എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്നു. ഇക്കാലത്ത് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിച്ചു. 1935 മുതല്‍ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപരായിരുന്നു.കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസമ്രാട്ടായിട്ടാണ് സഞ്ജയന്‍ അറിയപ്പെടുന്നത്. കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 'പരിഹാസപ്പുതുപനിനീര്‍ച്ചെടിക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താന്‍' എന്ന അഭിപ്രായക്കാരനായിരുന്നു സഞ്ജയന്‍.

പ്രധാനകൃതികള്‍
    സാഹിത്യനികഷം (രണ്ട് ഭാഗങ്ങള്‍)
    സഞ്ജയന്‍ (ആറ് ഭാഗങ്ങള്‍)
    ഹാസ്യാഞ്ജലി
    ഒഥല്ലോ (വിവര്‍ത്തനം)
    സഞ്ജയോപഖ്യാനം (കവിത)