ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ (ജൂലൈ 2,1930-മാര്‍ച്ച് 30 2005) എന്ന ഒ.വി. വിജയന്‍ മലയാളസാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനാണ്. കാര്‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു.1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛന്‍ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടര്‍ തെരേസ ഗബ്രിയേല്‍ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകന്‍ മധുവിജയന്‍ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറാണ്. മലബാര്‍ സ്‌പെഷ്യല്‍ പോലീസ് എന്ന എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്.പി ക്വാട്ടേഴ്‌സിലായിരുന്നു വിജയന്‍ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം രണ്ടാം തരം മുതലേ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരീക്കോട്ടുള്ള ഹയര്‍ എലിമെന്ററി സ്‌കൂളില്‍ പഠിച്ചു. രണ്ടാം ക്ലാസില്‍ കോട്ടയ്ക്കല്‍ രാജാസ് ഹൈസ്‌കൂളിലായിരുന്നു. മൂന്നാം ക്ലാസില്‍ കൊടുവായൂര്‍ ബോര്‍ഡ് ഹൈസ്‌കൂളില്‍. പിന്നീട് പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍. ആറാം ക്ലാസിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോര്‍ളി ഹൈസ്‌കൂളില്‍. ഇന്റര്‍മീഡിയറ്റും ബി.എയും പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളജില്‍. മദ്രാസിലെ പ്രസിഡന്‍സി കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി.
    കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍  അദ്ധ്യാപകനായി. കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയന്‍. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കി. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്‌സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി.
ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഒത്തിരി ദര്‍ശനം (കലാകൗമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും പ്രശസ്തമാണ്. 1975 ല്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും നടത്തി. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ അനന്വയനാക്കി. ഖസാക്കിന്റെ ഇതിഹാസമാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ്. 2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വച്ച് ഒ.വി.വിജയന്‍ അന്തരിച്ചു.

കൃതികള്‍

നോവല്‍

    ഖസാക്കിന്റെ ഇതിഹാസം (1969)
    ധര്‍മ്മപുരാണം (1985)
    ഗുരുസാഗരം (1987)
    മധുരം ഗായതി (1990)
    പ്രവാചകന്റെ വഴി (1992)
    തലമുറകള്‍ (1997).

കഥകള്‍

    അരക്ഷിതാവസ്ഥ
    വിജയന്റെ കഥകള്‍ (1978)
    ഒരു നീണ്ട രാത്രിയുടെ ഓര്‍മ്മയ്ക്കായി (1979)
    കടല്‍ത്തീരത്ത് (1988)
    കാറ്റ് പറഞ്ഞ കഥ (1989)
    അശാന്തി (1985)
    ബാലബോധിനി (1985),
    പൂതപ്രബന്ധവും മറ്റ് കഥകളും (1993)
    കുറെ കഥാബീജങ്ങള്‍ (1995)
    ഒ. വി. വിജയന്റെ കഥകള്‍ (1978)
    എന്റെ പ്രിയപ്പെട്ട കഥകള്‍

ലേഖനങ്ങള്‍

    ഘോഷയാത്രയില്‍ തനിയെ (1988)
    വര്‍ഗ്ഗസമരം
    സ്വത്വം (1988)
    കുറിപ്പുകള്‍ (1988),
    ഇതിഹാസത്തിന്റെ ഇതിഹാസം (1989)
    ഒരു പാനീയത്തിന്റെ രാഷ്ട്രീയം[2]
    ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മ
    സന്ദേഹിയുടെ സംവാദം
    വര്‍ഗ്ഗസമരം, സ്വത്വം
    ഹൈന്ദവനു അതിഹൈന്ദവനും
    അന്ധനും അകലങ്ങള്‍ കാണുന്നവനും
    ഒ.വി. വിജയന്റെ ലേഖനങ്ങള്‍
    അന്ധനും അകലങ്ങള്‍ കാണുന്നവനും

ആക്ഷേപഹാസ്യം

എന്റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989)
കാര്‍ട്ടൂണ്‍

    ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999)

സ്മരണ

സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998)

ഇംഗ്‌ളീഷ് കൃതികള്‍

    ആഫ്ടര്‍ ദ ഹാങ്ങിങ്ങ് ആന്‍ഡ് അദര്‍ സേ്റ്റാറീസ്
    സാഗ ഓഫ് ധര്‍മപുരി (ധര്‍മപുരാണം)
    ലെജന്‍ഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം)
    ഇന്‍ഫിനിറ്റി ഓഫ് ഗ്രെയ്‌സ് (ഗുരുസാഗരം)
    ഒ.വി. വിജയന്‍ സെലക്റ്റഡ് ഫിക്ഷന്‍ (ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം  കഥകള്‍)

പുരസ്‌കാരങ്ങള്‍

    1990  ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (ഗുരുസാഗരം)
    1990  ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (ഗുരുസാഗരം)
    1991  ല്‍ വയലാര്‍ അവാര്‍ഡ് (ഗുരുസാഗരം)
    1992  ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ് (ഖസാക്കിന്റെ ഇതിഹാസം)
    1999  ല്‍ എം പി പോള്‍ അവാര്‍ഡ് (തലമുറകള്‍)
    2003  ല്‍ പത്മഭൂഷണ്‍