ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോള്‍ സക്കറിയ എന്ന സക്കറിയ. ജനനം 1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത്. മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കള്‍. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എല്‍.പി. സ്‌കൂളിലാണ് നാലാം തരം വരെ പഠിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്‌കൂളില്‍ പൂര്‍ത്തിയാക്കി. ബാംഗ്ലൂര്‍ എം.ഇ.എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലും അധ്യാപകനായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. സക്കറിയയുടെ 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത ചിത്രമാണ് വിധേയന്‍ (1993). ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ പുസ്തകശേഖരത്തില്‍ സകറിയയുടെ പതിമൂന്ന് കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രദേശീയതക്കെതിരെയും മതതീവ്രവാദത്തിനെതിരെയും ഉള്ള സക്കറിയയുടെ ശക്തമായ നിലപാടുകള്‍ സംഘ്പരിവാര്‍ പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിര്‍പ്പിന് വഴിവച്ചു. 2010 ജനുവരി 10ന് പയ്യന്നൂരില്‍ വച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഒരുകൂട്ടം സി.പി.ഐ (എം) പ്രവര്‍ത്തകരായ സദസ്യര്‍ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്തു.

കൃതികള്‍

    സലാം അമേരിക്ക(1988)
    ഒരിടത്ത്
    ആര്‍ക്കറിയാം? (1988)
    ഒരു നസ്രാണിയുവാവും ഗൌളി ശാസ്ത്രവും
    ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും
    എന്തുണ്ടു വിശേഷം പീലാത്തോസേ?(1996)
    കണ്ണാടികാണ്മോളവും (2000)
    സക്കറിയയുടെ കഥകള്‍ (2002)
    പ്രെയ്‌സ് ദ ലോര്‍ഡ്
    ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം ?
    ഇഷ്ടികയും ആശാരിയും
    ഇതാണെന്റെ പേര്
    ജോസഫ് ഒരു പുരോഹിതന്‍ (തിരക്കഥ)
    ഗോവിന്ദം ഭജ മൂഢമതേ (ലേഖനങ്ങള്‍)
    ഒരു ആഫ്രിക്കന്‍ യാത്ര (യാത്രാവിവരണം)
    അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും (ചെറുകഥാ സമാഹാരം)
    ഉരുളിക്കുന്നത്തിന്റെ ലുത്തീനിയ
    ഭാസ്‌കരപട്ടേലര്‍ ആന്‍ഡ് അദര്‍ സ്റ്റോറീസ്

പുരസ്‌കാരങ്ങള്‍

    1979: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് (ഒരിടത്ത്)
    2004: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (സഖറിയയുടെ ചെറുകഥകള്‍)
    ഒ.വി. വിജയന്‍ പുരസ്‌കാരം (അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും) 2012
    കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം  2013
    2014: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം പുരസ്‌കാരം