പ്രശസ്തനായ സാഹിത്യവിമര്‍ശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാര്‍ അഴിക്കോട് (മേയ് 12 1926 -ജനുവരി 24 2012). പ്രൈമറിതലം മുതല്‍ പരമോന്നത സര്‍വ്വകലാശാലാതലം വരെ അദ്ധ്യാപകനായി. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ പ്രോ വൈസ് ചാന്‍സലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കര്‍ത്താവാണ്. കേന്ദ്ര,കേരള സാഹിത്യ അക്കാദമികളില്‍ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനായിരുന്നു. ഗാന്ധിയന്‍, ഗവേഷകന്‍, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
സെന്റ് ആഗ്‌നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന പനങ്കാവില്‍ വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനായി 1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തില്‍ സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട് ജനിച്ചു. അച്ഛന്‍ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്ററി സ്‌കൂള്‍, ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1941ല്‍ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായി. കോട്ടക്കല്‍ ആയുര്‍വേദകോളേജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി.1946ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ നിന്നു വാണിജ്യശാസ്ത്രത്തില്‍ ബിരുദം നേടി. കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും സാഹിത്യതാല്പര്യം കാരണം വേണ്ടെന്നുവച്ചു. തുടര്‍ന്ന് കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ്ങ് കോളേജില്‍ നിന്ന് അദ്ധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ അഴീക്കോട് 1948ല്‍ കണ്ണൂരിലെ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. മലയാളത്തിലും സംസ്‌കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടി. 1952ല്‍ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജില്‍നിന്ന് ബിഎഡ് ബിരുദമെടുത്തു. 1981ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കോഴിക്കോട് സെന്റ് ജോസഫ്‌സ് ദേവഗിരി കോളെജില്‍ മലയാളം ലക്ചററായി. ഇതിനു പുറമേ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലും അദ്ധ്യാപകനായിരുന്നു. പിന്നീട് മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി. 1974-78 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോവൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986ല്‍ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു.
കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ എമരിറ്റസ് പ്രൊഫസര്‍, യു.ജി.സിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം ആയിരുന്നു. 1962ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും എസ്.കെ. പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു.അര്‍ബുദരോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2012 ജനുവരി 24 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. അവിവാഹിതനായിരുന്നു.
അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനത കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദങ്ങളില്‍ തല്‍പരനാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രസംഗങ്ങളിലൂടെ ഇദ്ദേഹം യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാര്‍ജ്ജിച്ച പ്രഭാഷകനായിക്കഴിഞ്ഞിരുന്നു. സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി.

കേരളത്തിന്റെ നാനാഭാഗങ്ങളില്‍ അഴീക്കോട് പ്രസംഗിച്ചിട്ടുണ്ട്. വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്ന അഴീക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്. വൈക്കം മുഹമ്മദ് ബഷീര്‍ ‘സാഗരഗര്‍ജ്ജന’മെന്ന് അഴീക്കോടിന്റെ പ്രഭാഷണത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
ഔദ്യോഗികജീവിതത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നെയായി അഴീക്കോടിന്റെ മുഖ്യ ആവിഷ്‌കാരമാര്‍ഗ്ഗം. സാഹിത്യത്തെക്കാള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം നിശിതമായ വിമര്‍ശനങ്ങള്‍ കൊണ്ട് ആകര്‍ഷകമാക്കുവാന്‍ ശ്രമിച്ചു. ഗാന്ധിയനായ താന്‍ കോണ്‍ഗ്രസ്സുകാരനായി മരിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും തനിക്കുമുമ്പേ കോണ്‍ഗ്രസ്സ് മരിച്ചുപോയെന്ന് പ്രസംഗിച്ചത് പ്രശസ്തം.
സാമൂഹികസാംസ്‌കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്.
പതിനെട്ടാം വയസ്സിലാണ് അഴീക്കോടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954ല്‍ ആദ്യകൃതിയായ ആശാന്റെ സീതാകാവ്യം പ്രസിദ്ധീകരിച്ചു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാര്‍ശനികവും സൗന്ദര്യശാസ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൗരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ആശാന്റെ സീതാകാവ്യം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയായി. 1956ല്‍ പ്രസിദ്ധീകരിക്കപ്പെട്ട രമണനും മലയാള കവിതയും എന്ന കൃതിയിലൂടെ മലയാളികള്‍ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴ അഴീക്കോടിന്റെ ഖണ്ഡനവിമര്‍ശനത്തിന് വിധേയമായി. കാവ്യമെന്ന നിലയില്‍ രമണന്‍ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് കൃതി. പുരോഗമന സാഹിത്യത്തോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിര്‍പ്പ് പുരോഗമനസാഹിത്യവും മറ്റും എന്ന കൃതിയില്‍ പ്രകടമായി. അനുകരണാത്മകതയില്‍ മാത്രം പിടിച്ചു നില്‍ക്കുന്നതാണ് ജി. ശങ്കരക്കുറുപ്പിന്റെ കവിതകള്‍ എന്ന വിമര്‍ശനവുമായി 1963ല്‍ പുറത്തിറങ്ങിയ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയും ശ്രദ്ധേയമായി. അഴീക്കോടിന്റെ വിമര്‍ശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ഈ കൃതിയിലൂടെയാണ്. 1984ല്‍ പ്രസിദ്ധീകരിച്ച തത്ത്വമസി അദ്ദേഹത്തിന്റെ കൃതികളില്‍ വച്ചു ഏറ്റവും ഔന്നത്യമാര്‍ന്നതായി നിരൂപകര്‍ കരുതുന്നു. ഔപനിഷദിക ദര്‍ശനങ്ങളുടെ ഉള്‍പ്പൊരുള്‍ തേടുന്ന ഈ കൃതി കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
2007 ജനുവരിയില്‍ അദ്ദേഹത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്ത:സത്തക്ക് വിരുദ്ധമാണ് പുരസ്‌കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നല്‍കിയ പുരസ്‌കാരം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 1992ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നല്‍കി അഴീക്കോട് നിലപാട് വ്യക്തമാക്കിയിരുന്നു.

കൃതികള്‍

ആശാന്റെ സീതാകാവ്യം  1954
രമണനും മലയാളകവിതയും  1956
പുരോഗമനസാഹിത്യവും മറ്റും  1957
മഹാത്മാവിന്റെ മാര്‍ഗ്ഗം  1959
ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു  1963
മഹാകവി ഉള്ളൂര്‍  1979
വായനയുടെ സ്വര്‍ഗ്ഗത്തില്‍  1980
മലയാള സാഹിത്യവിമര്‍ശനം  1981
ചരിത്രം സമന്വയമോ സംഘട്ടനമോ?  1983
തത്ത്വമസി  1984
മലയാള സാഹിത്യപഠനങ്ങള്‍  1986
വിശ്വസാഹിത്യ പഠനങ്ങള്‍  1986
തത്ത്വവും മനുഷ്യനും  1986
ഖണ്ഡനവും മണ്ഡനവും  1986
എന്തിനു ഭാരതാംബേ  1989
അഴീക്കോടിന്റെ സംഭാഷണങ്ങള്‍ എഡിറ്റര്‍: പി.വി.മുരുകന്‍  1993
ഗുരുവിന്റെ ദുഃഖം  1993
അഴീക്കോടിന്റെ ഫലിതങ്ങള്‍  1995
അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍  1995
ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ 1997
പാതകള്‍ കാഴ്ചകള്‍  1997
നവയാത്രകള്‍  1998
ഭാരതീയത  1999
പുതുപുഷ്പങ്ങള്‍  1999
തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍  എഡിറ്റര്‍: ബാലചന്ദ്രന്‍ വടക്കേടത്ത്  1999
ദര്‍ശനം സമൂഹം വ്യക്തി  1999
പ്രിയപ്പെട്ട അഴീക്കോടിനു്  2001
ഇന്ത്യയുടെ വിപരീത മുഖങ്ങള്‍  2003
എന്തൊരു നാട്  2005
അഴീക്കോടിന്റെ ലേഖനങ്ങള്‍  2006
നട്ടെല്ല് എന്ന ഗുണം  2006
അഴീക്കോടിന്റെ ആത്മകഥ

വിവര്‍ത്തനങ്ങള്‍

ഒരു കൂട്ടം പഴയ കത്തുകള്‍  1964
ഹക്കിള്‍ബെറി ഫിന്നിന്റെ വിക്രമങ്ങള്‍  1967
ജയദേവന്‍ 1980

പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1985 മലയാള സാഹിത്യ വിമര്‍ശനം
മാതൃഭൂമി പുരസ്‌കാരം 2011
വയലാര്‍ അവാര്‍ഡ് 1989
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
രാജാജി അവാര്‍ഡ്
സുവര്‍ണ്ണ കൈരളി അവാര്‍ഡ്
പുത്തേഴന്‍ അവാര്‍ഡ്
എഴുത്തച്ഛന്‍ പുരസ്‌കാരം 2004
സി.എന്‍. അഹമ്മദ് മൗലവി എം.എസ്.എസ് അവാര്‍ഡ്