എനിക്കു അമ്മ തന്ന ചേല നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല-    ചേമ്പില.

എന്നും കുളിക്കും ഞാന്‍, മഞ്ഞനീരാടും ഞാന്‍, എന്നാലും ഞാന്‍ കാക്കപോലെ  -അമ്മി.

എന്റച്ഛനൊരു കാളയെ കൊണ്ടുവന്നു, കെട്ടാന്‍ ചെന്നപ്പോള്‍ കഴുത്തില്ല-   ആമ.

എന്റച്ഛന്‍ തന്ന പട്ടുസാരി നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല- താമരയില.

എന്റമ്മ കൊല്ലത്തിലൊരിക്കലേ തുണിമാറൂ-   ഓലപ്പുരമേയ്ക.

എന്റമ്മയ്ക്ക് തോളോളം വള-      കവുങ്ങ്.

എന്റെ കുട്ടിക്ക് എന്നും ചൊറി-    കൈതച്ചക്ക.

എന്റെ പായ മടക്കീട്ടും മടക്കീട്ടും തീരുന്നില-    ആകാശം.

എന്റെ തോട്ടത്തിലെ പൂക്കള്‍ എണ്ണീട്ടും എണ്ണീട്ടും തീരുന്നില്ല-   നക്ഷത്രങ്ങള്‍.

എന്റെ മോനെന്തു ധൃതി, കാലത്തു നട്ടു. വൈകിട്ടു കൊയ്തു-    സൂര്യോദയം, അസ്തമയവും.

എന്റെ പുരയിലിരുന്നാല്‍ വെയിലും മഴയും കൊള്ളാം-    ആകാശം.

എണ്ണക്കുഴിയില്‍ ഞാവല്‍പ്പഴം    -കൃഷ്ണമണി.

എങ്ങു നോക്കിയാലും കാലില്ലാ പന്തല്‍-   ആകാശം.

എപ്പോഴും വട്ടത്തില്‍ ഒരേ നടത്തം-    വാച്ചിന്റെ സൂചി.

എല്ലാം തിന്നും. എല്ലാം ദഹിക്കും,    വെള്ളം കുടിച്ചാല്‍ ചത്തു പോകും-      തീ.

എല്ലാ കാളയ്ക്കും മണ്ടയ്ക്കു കൊമ്പ്. എന്റെ കാളയ്ക്കു പള്ളയ്ക്കു കൊമ്പ്-   കിണ്ടി.

എന്റെ നാക്കില്‍ നിനക്കു വിരുന്ന്-    വാഴയില.

എല്ലാം കാണും, എല്ലാം കേള്‍ക്കും, മറുപടിയില്ല-      കണ്ണും കാതും.

എല്ലില്ലാക്കിഴവി ഏഴാറു നീന്തും-     കൃഷ്ണമണി.

എല്ലുണ്ടതിന് കാലുണ്ടതിന്, വര്‍ഷം തടുക്കാന്‍ കഴിവുണ്ടതിന്-    കുട.

എല്ലില്ല, തലയില്ല, കൈയ്ക്കു പടമില്ല, ആരാന്റെ കാലൊണ്ടേ ഞാന്‍ നടക്കൂ-    കുപ്പായം.

എല്ലാ മരത്തിലും അണ്ണാന്‍ കയറും, എന്നാല്‍ ഈ മരത്തില്‍ കയറില്   -പുക.

എളുപ്പത്തില്‍ പറന്നു പൊന്തും, എല്ലായിടത്തും എത്തും, കണ്ണിലേ കുത്തൂ    -പുക.

എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുമരല്ല, വട്ടത്തിലാണ് ചക്രമല്ല-    നാണയം.

എങ്ങും തിങ്ങി നടക്കും, ആര്‍ക്കും പിടിക്കൊടുക്കില്ല-  കാറ്റ്.

എടുത്ത വെള്ളം എടുത്തേടത്തു വെച്ചാല്‍ സ്വര്‍ണ്ണ വള സമ്മാനം-  കറപാല്‍.

എട്ടെല്ലന്‍ കുട്ടപ്പനൊറ്റക്കാലന്‍-   കുട.

എത്തിച്ചാലും എത്തിച്ചാലും എത്താത്ത മരത്തില്‍ വാടി വീഴാത്ത പൂക്കള്‍-  ആകാശത്ത് നക്ഷത്രങ്ങള്‍.

എത്ര കത്തിയാലും കെടാത്ത വിളക്ക്-   സൂര്യന്‍.

എത്ര തല്ലിയാലും കണ്ണീര്‍ വരാത്ത കുട്ടപ്പന്‍-   ചെണ്ട.

എനിക്കമ്മ തന്ന ചോറുരുള തിന്നിട്ടും തിന്നിട്ടും കഴിയുന്നില്ല-   ചുണ്ണാമ്പ്.